കല്ലാച്ചി: കല്ലാച്ചി ടൗൺ നവീകരണത്തിന്റെ പേരിൽ കച്ചവട സ്ഥാപനങ്ങൾ പൊളിച്ചു മാറ്റാൻ ഉള്ള നീക്കം അനുവദിക്കില്ലെന്ന് വ്യാപാരികൾ. കടകളുടെ ഉൾഭാഗം പൊളിച്ചു മാറ്റുന്നതോടെ അവയുടെ നിലനില്പ് തന്നെ ഇല്ലാതാകും. ഇതോടെ നിരവധി വ്യാപാരികളുടെ ജീവിതോപാധി തന്നെ നഷ്ടപ്പെടും. അതിനാൽ കടകൾ പൊളിച്ചു മാറ്റിയുള്ള ടൗൺ വികസന പ്രവർത്തനം വേണ്ടെന്നാണ് വ്യാപാരികളുടെ നിലപാട്. കെട്ടിട ഉടമകളും വ്യാപാരികളും പലപ്പോഴായി സ്വമേധയാ സ്ഥലം വിട്ടു നൽകിയത് കൊണ്ടാണ്
ടൗണിലെ റോഡുകളുടെ ഇപ്പോഴുള്ള വീതി തന്നെ ഉണ്ടായത്. ടൗണിൽ ഇപ്പോഴുള്ള ഗതാഗതക്കുരുക്കിന് കാരണം റോഡരികിൽ ഓട്ടോ റിക്ഷകളും മറ്റു വാഹനങ്ങളും നിർത്തിയിടുന്നതാണ്. ചേലക്കാട് വില്യാപ്പള്ളി റോഡ് 12 മീറ്ററായി വീതി കൂട്ടുന്നതോടെയും എയർപോർട്ട് റോഡ്, കല്ലാച്ചി പഴയ ട്രഷറി റോഡ് ബൈപാസ് എന്നിവ വരുന്നതോടെയും ടൗണിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് വ്യാപാരികളുടെ യോഗം വിലയിരുത്തി. കല്ലാച്ചി പീവീസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കല്ലാച്ചി മെയിൻ റോഡിലുള്ള മുഴുവൻ വ്യാപാരികളും പങ്കെടുത്തു.
വ്യാപാരി വ്യവസായി സമിതി സെക്രട്ടറി സി.കെ.ശിവറാം യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ യോഗം ഉദ്ഘാടനം ചെയ്തു, എം. സി. ദിനേശൻ, ഇ.കെ. പ്രഭാകരൻ, കെ.കെ. അബൂബക്കർഹാജി, സി.കെ. അബ്ദുള്ള, ടി.കെ.മൊയ്തൂട്ടി, എ.പി.വിജേഷ്, നജീബ.കെ.ടി, ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
Post a Comment