വടകര: 2021-22 വർഷത്തെ സംസ്ഥാന ബജറ്റിൽ നിർദേശിച്ച വടകര ഗവ ആയുർവേദ ആശുപത്രിയുടെ അൻപത് ലക്ഷത്തിന്റെ നവീകരണ പ്രവൃത്തികൾ ടെണ്ടറായതായും പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും കെ.കെ രമ എം.എൽ.എ പറഞ്ഞു. ആശുപത്രി സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. വടകര മേഖലയിലെ എല്ലാ ആയുർവേദ ചികിത്സയും ലഭ്യമാകുന്നതാണ് പാലോളിപാലത്തെ ഈ ആശുപത്രി. കിടത്തി ചികിത്സയിലായും അല്ലാതെയുമായി ഉൾക്കൊള്ളാവുന്നതിലും അധികം രോഗികൾ ഇപ്പോൾ ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്. ജനറൽ വാർഡിലും പേ വാർഡിലും രോഗികളെ സമയാനുസൃതം ഉൾകൊള്ളാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ഇവിടെ അടിസ്ഥാനസൗകര്യം വർധിപ്പിക്കേണ്ട ആവശ്യകത ബോധ്യമായതിനാലാണ് കഴിഞ്ഞ ബജറ്റിൽ ആശുപത്രി നവീകരണത്തിന് അടിയന്തിരപ്രാധാന്യം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടത്.ഇതിൽ അൻപത് ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾക്കാണ് അനുമതി ലഭ്യമായത്. ഇതിന്റെ പ്രവർത്തനോദ്ഘാടനം ഓഗസ്റ്റ് 14ന് നടക്കുമെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളും രോഗികളെയും സന്ദർശിച്ച എം.എൽ.എ അവരോട് വിവരങ്ങൾ ആരാഞ്ഞു. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ, നർമാണ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ, എച്ച്.എം.സി അംഗങ്ങൾ എന്നിവർ എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.
Post a Comment