ഇന്ത്യൻ വീസ ലഭിക്കാത്തതിനാൽ പാക്കിസ്ഥാൻ യുവതി ജോധ്പുർ സ്വദേശിയെ ഓൺലൈനായി വിവാഹം കഴിച്ചു. മൊബൈൽ ഗെയിമിലൂടെ പരിചയപ്പെട്ട നോയിഡ സ്വദേശിയെ വിവാഹം കഴിക്കാൻ പാക്കിസ്ഥാൻകാരി സീമ ഹൈദർ തന്റെ നാലു കുട്ടികളുമായി ഇന്ത്യയിലേക്ക് വന്നതിനുശേഷം അതിർത്തി കടന്നുള്ള പ്രണയങ്ങൾ ചർച്ചയാകുന്നതിനിടെയാണ് ഈ സംഭവം. കറാച്ചി സ്വദേശിനിയായ അമീന തന്റെ വിവാഹത്തിന് വീസ ലഭിക്കാത്തതിനെത്തുടർന്നാണ് ഇന്ത്യൻ പ്രതിശ്രുതവരനായ അർബാസ് ഖാനുമായി ഓൺലൈനായി വിവാഹം കഴിക്കാൻ തീരുമാനിച്ചത്.
‘‘അമീന വീസയ്ക്ക് അപേക്ഷിക്കും. അംഗീകാരമില്ലാത്തതിനാലാണ് ഞാൻ പാക്കിസ്ഥാനിലേക്ക് പോയി വിവാഹം കഴിക്കാതിരുന്നത്. ഇന്ത്യയിൽ എത്തിയാൽ ഞങ്ങൾ വീണ്ടും വിവാഹം കഴിക്കേണ്ടിവരും.’’– ബുധനാഴ്ച ചടങ്ങിന് ശേഷം അർബാസ് പറഞ്ഞു. ചാർട്ടേഡ് അക്കൗണ്ടന്റായ അർബാസ് ഖാൻ, തന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പമാണ് ജോധ്പുരിലെ ഓസ്വാൾ സമാജ് ഭവനിൽ വെർച്വൽ വിവാഹച്ചടങ്ങിന് എത്തിയത്. ‘നിക്കാഹ്’ മാത്രമല്ല, വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും പൂർത്തിയാക്കുകയും ചെയ്തു. ജോധ്പുർ ഖാസിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
അമീനയുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ച അർബാസ്, ഇതു വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണെന്നും പാക്കിസ്ഥാനിലുള്ള തന്റെ ബന്ധുക്കളാണ് ആലോചന കൊണ്ടുവന്നതെന്നും പറഞ്ഞു. ‘‘ഇരു കുടുംബങ്ങളും ചേർന്നാണ് വിവാഹം നിശ്ചയിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം ഈ ദിവസങ്ങളിൽ ശരിയല്ലാത്തതിനാലാണ് നിക്കാഹ് ഓൺലൈനിൽ നടത്താൻ കാരണം.’’ – അദ്ദേഹം പറയുന്നു. അമീനയ്ക്ക് ഉടൻ വീസ ലഭിക്കുമെന്നും ഇന്ത്യയിലേക്ക് മാറാൻ കഴിയുമെന്നുമാണ് പ്രതീക്ഷയെന്നും അർബാസ് വ്യക്തമാക്കി.
Post a Comment