പാട്യം: അനുജനെയും അനുജന്റെ ഭാര്യയെയും മകനെയും തീകൊളുത്തിയശേഷം ജ്യേഷ്ഠൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊള്ളലേറ്റ അനുജനും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ അനുജന്റെ ഭാര്യ നേരത്തേ മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലായിരുന്ന അനുജൻ പത്തായക്കുന്ന് ഈരായി പറമ്പത്ത് ‘ശ്രീനാരായണ’യിൽ രജീഷാണ് (40) ശനിയാഴ്ച വൈകീട്ട് മരിച്ചത്
ജൂലായ് രണ്ടിനായിരുന്നു സംഭവം. രജീഷും ഭാര്യ സുബിനയും മകൻ ആറു വയസ്സുകാരൻ ദക്ഷൻ തേജും വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെ ജ്യേഷ്ഠൻ രഞ്ജിത്ത് (41) ഇവരുമായി വഴക്കുകൂടുകയും ഫർണിച്ചർ പണിക്ക് ഉപയോഗിക്കുന്ന ’തിന്നർ’ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. രജീഷിനും ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു. സംഭവശേഷം രഞ്ജിത്ത് കിടപ്പുമുറിയിൽ കയറി വാതിലടച്ച് തൂങ്ങിമരിക്കുകയായിരുന്നു.
പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന രജീഷിന്റെ ഭാര്യ സുബിന (35) ജൂലായ് മൂന്നിന് രഞ്ജിത്തിന്റെ സംസ്കാര ചടങ്ങുകൾക്കിടെയാണ് മരിച്ചത്. മകൻ ദക്ഷൻ തേജ് മെഡിക്കൽ കോളജിൽ ചികിത്സയിലായാണ്. മൂത്ത മകൻ 12 വയസ്സുകാരൻ സൂര്യ തേജ് സുബിനയുടെ വീട്ടിലായിരുന്നു. രഞ്ജിത്തും രജീഷും ആശാരിപ്പണിക്കാരാണ്. പാത്തിപ്പാലത്ത് ഫർണിച്ചർ നിർമാണകേന്ദ്രം നടത്തിവരികയായിരുന്നു.
Post a Comment