ചെന്നൈ: ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലിരുന്ന 22കാരി മരിച്ചു. തിരുവിഥി അമ്മൻ സ്ട്രീറ്റിൽ താമസിച്ചിരുന്ന സ്വകാര്യ സ്കൂളിലെ അദ്ധ്യാപികയായ ശ്വേതയാണ് മരിച്ചത്. അടുത്തിടെ സഹോദരനൊപ്പം പുറത്തുപോയ യുവതി വാനഗരത്തിനടുത്തുളള ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ നിന്നും ഷവർമ കഴിച്ചിരുന്നു. വീട്ടിലെത്തിയതിനുശേഷം മീൻകറിയും കഴിച്ചു.
പിന്നാലെ യുവതി ഇടതടവില്ലാതെ ഛർദ്ദിക്കുകയും ബോധരഹിതയാകുകയും ചെയ്തു. ശ്വേതയെ ഉടൻ തന്നെ പോരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ചൊവ്വാഴ്ച സ്റ്റാൻലി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടുത്തിടെയും ഷവർമ കഴിച്ചതിനെ തുടർന്ന് തമിഴ്നാട്ടിൽ 14കാരി മരിച്ചിരുന്നു. കലൈയരശിക്ക് സമീപം എഎസ് പേട്ട സ്വദേശിയായ പെൺകുട്ടിയാണ് മരിച്ചത്. നാമക്കൽ ജില്ലയിലെ പരമത്തിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചതിനുപിന്നാലെയാണ് പെൺകുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഹോട്ടലിൽ നിന്ന് അന്നേദിവസം ഭക്ഷണം കഴിച്ച 42ഓളം പേർക്കും സമാന അവസ്ഥയുണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്തുടനീളമുളള ഹോട്ടലുകളിൽ അടിയന്തര പരിശോധന നടത്താൻ ആരോഗ്യമന്ത്രി സുബ്രഹ്മണ്യം ഉത്തരവിട്ടിരുന്നു.
Post a Comment